പഞ്ചായത്തിൽ എട്ടാം വാർഡിലുള്ള പൊട്ടിപ്പൊളിഞ്ഞ ജിമ്മിനഗർ-കാറ്റാടിക്കുന്ന് റോഡിനെ അധികൃതർ അവഗണിക്കുന്നതിൽ പ്രതിഷേധിച്ച് പ്രദേശവാസികൾ ശ്രമദാനത്തിലൂടെ റോഡ് ഗതാഗതയോഗ്യമാക്കി.അന്തരിച്ച വോളീബോൾ താരം ജിമ്മിജോർജിന്റെവീടുൾപ്പടെ അൻപതോളം കുടുംബങ്ങൾ ആശ്രയിക്കുന്ന റോഡാണിത്.
അറുപതോളം വർഷങ്ങൾ പഴക്കമുള്ള ഈ റോഡ് 15 വർഷം മുൻപ് പേരാവൂർ പഞ്ചായത്ത് ഏറ്റെടുക്കുകയും വീതികൂട്ടുകയും ചെയ്തിരുന്നു.എന്നാൽ,മൺ റോഡ് പൂർണ്ണമായുംടാറിടാൻ പഞ്ചായത്തധികൃതർ തയ്യാറാവുന്നില്ല.
ബസ് സർവീസില്ലാത്തതിനാൽ പ്രദേശവാസികൾ ചെറുവാഹനങ്ങളെയാണ് ആശ്രയിക്കുന്നത്.റോഡ് തകർന്നതോടെ ഓട്ടോറിക്ഷകൾ പോലും ഇതുവഴി വരാതായതോടെയാണ് പ്രദേശവാസികൾ ശ്രമദാനത്തിലൂടെ റോഡ് ഗതാഗതയോഗ്യമാക്കിയത്.
വാർഡിലെ പഞ്ചായത്തംഗം ഈ റോഡിനെ അവഗണിക്കുന്നുവെന്നാണ് പ്രദേശവാസികളുടെ ആരോപണം.ഈയടുത്ത കാലത്ത് ഇതേ വാർഡിൽ നിന്ന് പഞ്ചായത്ത് ഏറ്റെടുത്ത മറ്റ് റോഡുകൾക്ക് വാർഡ് മെമ്പർ ഫണ്ട് നല്കിടാറിംഗ് ചെയ്‌തെങ്കിലും ജിമ്മിനഗർ റോഡിനെ ഒഴിവാക്കുന്നത് നാട്ടുകാരിൽ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.
റോഡിനെ അവഗണിക്കുന്നതിനെതിരെ പ്രദേശവാസികൾ റസിഡൻസ് അസോസിയേഷൻ രൂപവത്ക്കരിച്ച് പ്രക്ഷോഭപരിപാടികൾക്ക് രൂപം നല്കിയിട്ടുണ്ട്.
അതേസമയം,ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് വാർഡ് മെമ്പർ ഡാർലി ടോമി മലയോര ശബ്ദത്തോട് പറഞ്ഞു. റോഡിനെ അവഗണിക്കുന്നുവെന്ന പ്രചരണം ചിലവ്യക്തികൾ നടത്തുന്നത് മന:പൂർവ്വമാണെന്നും അനുവദിക്കപ്പെട്ട ഫണ്ടുപയോഗിച്ച് ടാറിംഗ് നടത്തിയിട്ടുണ്ടെന്നും വാർഡ് മെമ്പർ പറഞ്ഞു.
1.600 മീറ്റർ ദൈർഘ്യമുള്ള റോഡിൽ എം.എൽ.എ.ഫണ്ടുപയോഗിച്ച് 230 മീറ്ററും പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിലുൾപ്പെടുത്തി 160 മീറ്ററും ടാർ ചെയ്തിട്ടുണ്ട്.നിലവിൽ എം.എൽ.എ.അനുവദിച്ച മറ്റൊരു ഫണ്ട് ടെണ്ടർ കഴിഞ്ഞിട്ടുണ്ട്.ഇതുപയോഗിച്ച് 300 മീറ്റർ കൂടി ഉടൻ ടാർ ചെയ്യുമെന്നും അവർ പറഞ്ഞു.